03 July, 2014

ഒച്ചപ്പാടിന്‍റെ മൗനം

എഴുതാന്‍ ഒന്നുമില്ലാതെ, എന്തെങ്കിലും എഴുതിക്കളയാം എന്ന് വിചാരിചിരിക്കുമ്പോള്‍ തോന്നും എന്തിനെഴുതണം
  ആര്‍ക്കെഴുതണം എന്തിനെ പറ്റി എഴുതണം എന്ന്. എഴുതാന്‍ ഒന്നുമില്ലാത്തതല്ല പ്രശ്നം, വിഷയങ്ങളുടെ ആധിക്യമാണ്. എം.ടി.യെയും ഡാന്‍ ബ്രൌണ്‍-നെയും സി.വി.രാമന്‍പിള്ളയെയും വായിച്ചപ്പോള്‍ തോന്നി ഒരു നോവലെഴുത്താമെന്ന്. വില്ല്യം ബ്ലൈക്കിന്‍റെയും സില്‍വിയ പ്ലാത്തിന്‍റെയും സുഗതകുമാരിയുടെയും കവിതകളിലൂടെ പോയപ്പോള്‍ ഒരു കവിത എഴുതാനാണ് ആഗ്രഹിച്ചത്‌. ബെര്‍ട്രാന്‍റ് റസ്സലിന്‍റെ ചിന്തകളിലൂടെ കണ്ണോടിച്ചപ്പോള്‍ വെറുതെ എന്തെങ്കിലും ചിന്തിച്ചിരിക്കാം എന്നും തോന്നി.

പക്ഷെ അതിലെന്ത് കാര്യം. അദ്ധേഹത്തിന്‍റെ ചിന്തകളും തത്വങ്ങളും അഭിനന്തിക്കാനല്ലാതെ സമാനാശയങ്ങള്‍ ചിന്തിച്ചെടുക്കാന്‍ മാത്രം ബോധമുണ്ടായിരുന്നെങ്കില്‍ എന്നെ  ബോധാമില്ലാത്തവന്‍ എന്ന് പലരും വിളിക്കുമായിരുന്നില്ലല്ലോ?

 പറഞ്ഞു വന്നപ്പോള്‍ ഇതൊരു മാതിരി ഒലിവെര്‍ ട്വിസ്റ്റിലെ ഒലിവെര്‍ ട്വിസ്റ്റിനെ പോലെയായി.. തന്നതിത്തിരി അധികം ചോദിച്ചതാണ് അവനു പറ്റിയ തെറ്റ്. പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ എഴുതാന്‍ ഒരുപാടുണ്ട് പക്ഷെ ഒന്നും എഴുതാന്‍ പറ്റുന്നില്ല . അര മണിക്കൂറത്തെ ശ്രമത്തിനു ശേഷവും ഒന്നും എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ തൂലിക വച്ച് കീഴടങ്ങുകയായിരുന്നു.

ചുമരിലെ കണ്ണാടിയില്‍, എഴുതാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുന്ന എഴുത്തുകാരന്‍റെ ചിത്ത്രം ഒരു ബിനാലെ ഇന്‍സ്റ്റലെഷന്‍ എന്ന വണ്ണം നിശ്ചലം നില്‍ക്കുന്നത് പിന്നീടാണ് ശ്രദ്ധിച്ചത്......



എന്‍റെ ഒരു നിയമ-പിരീഡ്

ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്.നല്ല തണുപ്പും. വല്ലാത്ത ഒരു നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. പറയാന്‍ തക്കതായ ഒന്നും എന്‍റെ മനസിലും വരുന്നില്ല.ഇന്ന് കെട്ടിയൊരുങ്ങി പുറപ്പെട്ടത്‌ മണ്ടത്തരമായിപ്പോയി. ഇന്നിനി രണ്ടു പിരീഡ് നിയമപഠനമാണ്. നിയമം. ഉറക്കം വരാന്‍ മറ്റൊന്നും വേണ്ട!! കണ്ണടഞ്ഞു തുടങ്ങുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒന്ന് എനീട്ടുനിന്നു. സാറ് കണ്ടിട്ടില്ല. മൂപ്പര്‍ നിയമം തകര്‍ക്കുകയാണ്. ഞാന്‍ ഇരുന്നു. എന്തിനെയെങ്കിലും പറ്റി ചിന്തിച്ചിരിക്കാം , അതല്ലേല്‍ ഉറക്കം വരും.

കുറേശെയായി സംസാരങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും ബോറടിച്ചു തുടങ്ങിയെന്നു സ്പഷ്ടം. എനിക്ക് പക്ഷെ ദേഷ്യമാണ് വന്നത്. ഇത് മൂപ്പരുടെ പിരീഡോന്നുമല്ല. ഒരു ഗ്യാപ്പ് കണ്ടപ്പോ കേറിപ്പോന്നതാ. ശരിക്ക് അക്കൌണ്ടന്‍സി പിരീഡാണ്. ജേര്‍ണലും ലെഡ്ജരും ബാലന്‍സ് ഷീറ്റും വരച്ചിരിക്കുമ്പോള്‍ ബോറടിക്കില്ല. നിയമം അങ്ങനയല്ല. ഇത് ഒരുമാതിരി അവാര്‍ഡ്‌ പടം പോലെ നീങ്ങി നിരങ്ങി അങ്ങന പതുക്കെ പതുക്കെ..


   ഞാന്‍ പുറത്തേക്കു നോക്കി. ഈ വലിയ ക്ലാസ്സിലേക്ക് എത്തിച്ചേരാനുള്ള കോണിയാണ് ജനലിനപ്പുരത്ത്. ചുമരില്‍ ചില ക്ലബ്കളുടെ പോസ്ടരുകളും മറ്റും ഒട്ടിച്ചിട്ടുണ്ട്. കോരിച്ചൊരിഞ്ഞ മഴക്കുശേഷം ഇടയ്ക്കിടെ ഉറ്റുന്ന വെള്ളത്തുള്ളികള്‍ പോലെ ഇടയ്ക്കിടെ ചില പിള്ളേര്‍ സ്റ്റെപ്പുകള്‍ ഇറങ്ങുകയും മറ്റു ചിലര്‍ കയറുകയും ചെയ്യുന്നുണ്ട്. അവര്‍ പല തരത്തിലും കോലത്തിലും ഉണ്ട് . ഉയരം കൂടിയ തോട്ടികള്‍, തടിയന്മാര്‍, സുന്ദരികള്‍ സുന്ദരന്മാര്‍ അങ്ങനെ പലജാതി പിള്ളേര്‍....

കോണിയോടു ചേര്‍ന്ന് പുറത്തുള്ളത് ഒന്നാം കൊല്ലക്കാരുടെ ക്ലാസ്സാണ്. നവാഗതരല്ലേ വെറുതെ വിട്ടു കളയാം..., അവിടെയും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. മഹാനോരുവാന്‍ ചുമരും ചാരി ഉറക്കം വരെ തുടങ്ങിയിട്ടുണ്ട്.






ഇവിടെ നിയമം വില്‍ക്കല്‍ വാങ്ങലുകളുടെ അനന്തവശങ്ങളെ പറ്റി ചര്‍ച്ചയാണ്.  തണുപ്പും കാലാവസ്ഥയും പിന്നെ നിയമത്തിന്‍റെ വിരസതയും കൂടി ആയപ്പോ എനിക്കും ഉറക്കം വന്നു തുടങ്ങി.... ഉറങ്ങരുത് ഞാന്‍ എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. എവട.. ഇതല്ല ഇതിന്‍റപ്പറം സംഭവിച്ചിട്ടു മൈന്‍റു ചെയ്തിട്ടില്ല പിന്നെയാ...! ഏറി വന്നാല്‍ മൂന്ന്‍ മിനിറ്റ്, ഞാന്‍ കൂര്‍ക്കംവലി തുടങ്ങി.. (ആ നിശബ്ദതയില്‍ എന്‍റെ കൂര്‍ക്കം വലി വേറിട്ട്‌ നിന്നെന്നു പിന്നീടൊരുവാന്‍ പ്രശംസിക്കുകയുണ്ടായി.)

പുറത്തൊരടിവീണപ്പോഴാണ് ബോധം തെളിഞ്ഞത്... ആ ക്ലാസ്സിലെ എല്ലാ നേത്രങ്ങളും എന്നെ ഉറ്റു നോക്കുന്നു... പിന്നെ ഒരു കൂട്ടച്ചിരി.... അതില്‍ പിന്നെ മൂന്നാല് ദിവസത്തേക്ക് ഞാന്‍ ലീവായിരുന്നു.. ഫയങ്കര പനിയും മേലുവേദനയും.. (സത്യം നമുക്കല്ലേ അറിയൂ ഛെ! നാണക്കേട്). അതില്‍പ്പിന്നെ ഒരു പിരീഡും ഉറക്കം തൂങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു..!!!

വീണ്ടുമൊരു പരീക്ഷ

ഞാന്‍ ഒരഹങ്കാരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു
 വിശകലനവും പറയേണ്ടതില്ലാത്ത സാഹചര്യങ്ങളില്‍ പോലും
ഞാന്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കയാണ്. ലക്ഷ്യമെന്ത് എന്നറിയാത്ത
 ഈ യാത്രയുടെ ലക്‌ഷ്യം തന്നെ ലക്ഷ്യമില്ലായ്കയാണ് എന്ന് ഒരാള്‍ സമര്‍ത്ഥിച്ചാല്‍ അനുകൂലിക്കാതെ വയ്യ. ഊക്കരിയാതെ തുള്ളിയാല്‍
ഊര രണ്ടു തുണ്ടം എന്നൊരു ചൊല്ലുണ്ട് മലബാറില്‍. ആറാം സെമസ്റ്റര്‍ ബി.കോം പരീക്ഷക്ക്‌ തയ്യാറാവുമ്പോള്‍ ഈ ഒരു പ്രതീതിയാണ്.
കണക്കില്‍ കണക്കാണെന്നറിഞ്ഞിട്ടുംഎന്തിനീ കുന്തം പഠിക്കാനിറങ്ങി
എന്ന് ഓര്‍ത്തെടുക്കുമ്പോള്‍ തമാശ തോന്നുന്നു. തലയില്‍ ഒരു വലിയ
 ഭാണ്ഡവും പേറി ഹിമാലയത്തിലേക്ക് നടന്നു ചെന്നിട്ട് ഇനിയെന്ത് എന്ന് കൊട്ടുവായിടുന്ന അവസ്ഥ.



മുന്‍പില്‍ വലിയ മലയാണ്. ഗംഗയും സിന്ധുവും ശിവനും പാര്‍വതിയും ഏറെ അറിഞ്ഞിട്ടുള്ള വലിയ മല. എങ്ങനെയോ ഇവിടം വരെ എത്തി. ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയതാണ് പക്ഷെ ഹിമവാനെ കാണാനായിരുന്നു മോഹം. വന്നടുതപ്പോള്‍ എന്തിനീ വഴിയത്രയും താണ്ടിയെന്നായി ചിന്ത.
കാറ്റിനു പോലും മരവിക്കുന്ന തണുപ്പാണ്.. മരിച്ചതെല്ലാം പിന്നെ
തണുത്തു വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. കാറ്റ് മരിച്ചതായിരിക്കുമോ .....??